Tuesday, August 28, 2012

ചാലിയത്തെരുവിലെ ഓണപ്പൂക്കളങ്ങള്‍



ഒന്നാം ക്ലാസ്സിന്റെ പകുതി മുതല്‍ മൂന്നാം ക്ലാസ്സിന്റെ പകുതി വരെ കുന്നുമ്മലെ ‘ഓത്തുപുര’യില്‍ ആയിരുന്നു എന്റെ മദ്രസാ പഠനം.ഇക്കാക്കയും ഞാനും ആയിരുന്നു ആദ്യമൊക്കെ ഒന്നിച്ചു പോയിരുന്നതെങ്കിലും അടുത്തുള്ളൊരു വീട്ടിലെ എന്നെക്കാളും രണ്ടു വയസ്സ് മൂത്ത ഒരു പെണ്‍കുട്ടികൂടി വരാന്‍ തുടങ്ങിയതോടെ അധിക ദിവസങ്ങളിലും ഞങ്ങള്‍ ഒന്നിച്ചായിരുന്നു പോക്കും വരവും.

അവള്‍ക്ക് ഷാജഹാന്‍ ചക്രവര്‍ത്തിയുടെ  പ്രണയിനിയുടെ പേരായിരുന്നു എന്നൊക്കെ ഞാന്‍ മനസ്സിലാക്കുന്നത് പിന്നീട് ഒരുപാട് കാലം കഴിഞ്ഞാണ്.രാവിലെ ഏഴു മണിക്ക് മുമ്പ് തന്നെ അവള്‍ എന്റെ വീട്ടില്‍ എത്തുമെങ്കിലും എന്റെ ചായകുടിയൊക്കെ കഴിയുന്നത് വരെ അവള്‍ ഉമ്മയുമായി അടുക്കളയില്‍   ‘കാനൂല്’’ പറഞ്ഞിരിക്കും.

വീട്ടില്‍ നിന്ന് ഓത്തുപുരയിലേക്ക്‌ അര മണിക്കൂറോളം നടക്കാനുണ്ട് പൂളക്കലെ എടയ്ക്ക്*പോകുന്നതിലും കുറച്ചു കൂടി എളുപ്പം തെരുവത്ത്കൂടെ പോകുന്നതാണ്.
വീട്ടിനു അടുത്താണ് തെരുവത്ത്എന്ന് പറയുന്ന  നെയ്ത്തുകാരായ ചാലിയരുടെ തെരുവ്‌ .ബ്ലീച്ചിംഗ് പൌഡറിന്റെ മണവും, വിവിധ നിറങ്ങളിലുള്ള നൂലുകള്‍ തോരാനിട്ട കാഴ്ചയും, തറിയില്‍ ഓടംചാടുന്നതിന്റെ സംഗീതവും  ആണ് തെരുവില്‍ എപ്പോഴും.

ചെരിപ്പിടാത്ത കാലുമായി  തെരുവത്തെ നേരിയ വെളുത്ത മണലിലൂടെ നടക്കാന്‍ നല്ല സുഖമാണ്.മാത്രമല്ല തെരുവും കഴിഞ്ഞു റെയിലിന് അരികിലൂടെ നടക്കുമ്പോള്‍ ഭൂമി കുലുക്കി കരിമ്പുക തുപ്പി തീവണ്ടി കടന്നു പോകുന്നത് നോക്കി ആ കുലുക്കത്തിലും കിടുങ്ങുന്ന ശബ്ദത്തിലും  ഉറക്കെ ഒച്ചയിടുകയോ കൂക്കി വിളിക്കുകയോ ചെയ്യുമ്പോള്‍ കിട്ടുന്ന ഒരു സുഖമുണ്ട്...ഞങ്ങളല്ലാതെ വേറെ ആരും കേള്‍ക്കുകയില്ല എത്ര ഒച്ചയിട്ടാലും.തീവണ്ടിയുടെ വാതില്‍ക്കല്‍ നില്‍ക്കുന്നവര്‍ക്ക് റ്റാറ്റ കാണിക്കുമ്പോള്‍ അവര്‍ തിരിച്ചും കാണിക്കുന്നതിന്റെ സന്തോഷവും. 

വാതോരാതെ വര്‍ത്തമാനം പറയുന്ന അവളിലൂടെയാണ് ഞാന്‍ ലോക കാര്യങ്ങള്‍ ഒക്കെ അറിയുന്നത്. എന്നെക്കാളും രണ്ടു ക്ലാസ്സ്‌ മുകളില്‍ ആണ് എന്നത് മാത്രമല്ല,അവള്‍ വീമംഗലം യൂ പി സ്കൂളില്‍ ആണ് പഠിക്കുന്നത്. അവളുടെ വല്യുപ്പയുടെ പീടികയില്‍ നിന്ന് എടുത്തു കൊണ്ട് വന്ന ബുളുബുള് മുട്ടായിയും ഉപ്പിലിട്ട നെല്ലിക്കയും തിന്നു കൊണ്ട്  ഓത്തുപുരയില്‍ എത്തുന്നത്‌ വരെ ഞങ്ങള്‍ വര്‍ത്താനം പറഞ്ഞു കൊണ്ട് നടന്നു.

ഞാന്‍ പഠിക്കുന്ന മൂടാടി മാപ്പിള എല്‍ പി സ്കൂളില്‍ അന്ന് മുസ്ലിം കുട്ടികള്‍ മാത്രമേ പഠിക്കുന്നുണ്ടായിരുന്നുള്ളൂ.അത് കൊണ്ട് തന്നെ ഓണത്തെ കുറിച്ച് വലിയ അറിവ്  ഉണ്ടായിരുന്നില്ല. അബ്ദുള്ളക്കുട്ടിക്ക ചെറിയ പെരുന്നാളിനും വിഷുവിനും മാത്രം പടക്കം വില്‍ക്കുന്നത് കൊണ്ട് ചെറിയ പെരുന്നാളിനു പകരം  വിഷുവും വലിയ പെരുന്നാളിന് പകരം ഓണവും എന്ന ഒരു ധാരണയും എനിക്ക്  ഉണ്ടായിരുന്നു.

മെയിന്‍ റോഡു മുതല്‍ റെയിലുവരെ  നിരനിരയായി വീടുകള്‍ ഉള്ള തെരുവത്ത് ഇപ്പോഴത്തെ പോലെ വീടുകള്‍ മതില് കെട്ടി തിരിച്ചിരുന്നില്ല.എല്ലാ വീടുകള്‍ക്കും നീളത്തിലുള്ള ഒരു മുറ്റം പോലെ തോന്നിച്ചു.

ഒരു ദിവസം  തെരുവത്ത് കൂടെ ഓത്തുപുരയിലേക്ക്‌ പോകുമ്പോഴാണ് എല്ലാ വീട്ടുമുറ്റങ്ങളിലും പൂക്കളം ഒരുക്കിയിരിക്കുന്നത് കണ്ടത്.
“ഇതെന്താ”
“ഓലെ ഓണല്ലേ അയിന് പുഗ്ഗിട്ടതാ”
“അതെന്തിനാ”
അവള്‍ മാവേലിയുടെ കഥ പറഞ്ഞു.ദേവന്മാര്‍ക്ക് പോലും അസൂയ തോന്നിയ രാജാവിനെ ചതിയിലൂടെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിക്കളഞ്ഞ കഥ അവള്‍ക്ക് അറിയുന്നത് പോലെ അവള്‍ പറഞ്ഞു തന്നു. വലിയ സങ്കടം തോന്നി.നല്ലത് ചെയ്തത് കൊണ്ട് ഇങ്ങനെ ശിക്ഷിക്കപ്പെട്ടതിന്റെ നീതി എന്ത്? മനസ്സില്‍ ഈ ചോദ്യമങ്ങനെ.....
.
“അതിനെന്തിനാ ഇങ്ങനെ പൂവിടുന്നത്”
“അത് .....എല്ലാ കൊല്ലവും ഓണത്തിന്റന്ന് മഹാബലി വരും...വല്യ രാജാവല്ലേ ...രാജാവിന് ചവിട്ടി കയറാന്‍ ..”
“ഇഞ്ഞ് കണ്ട്ക്കോ ....”
എന്റെ അതിശയത്തോടെ ഉള്ള ചോദ്യം അവള്‍ നിസ്സാരമായി തള്ളി.
അവളോട്‌ ചിരിക്കുക പോലും ചെയ്തിട്ടുണ്ടത്രെ അവളുടെ അടുത്തുള്ള ചിരുതയുടെ വീട്ടില്‍ വന്നപ്പോള്‍.വെളുത്ത് തടിച്ചു നല്ല ഉയരമുള്ള കിരീടമൊക്കെ വെച്ച രാജാവ്......

പരസ്യങ്ങളിലും ടീവിയിലും നിറഞ്ഞു നില്‍ക്കുന്ന കുടവയറും കൊമ്പന്‍ മീശയും ഉള്ള ഇപ്പോഴത്തെ മാവേലിയുടെ ചിത്രങ്ങള്‍ ഒന്നും കാണാത്ത കാലമായത് കൊണ്ട് രാജാവായ മാവേലിയെ എങ്ങനെ ആയിരുന്നു സങ്കല്‍പ്പിച്ചത് എന്ന് ഓര്‍മ്മയില്ല.. പിന്നെ ചിന്തിച്ചത് പാതാളത്തെ കുറിച്ചാണ്.മണ്ണിനടിയില്‍ ഇതേ പോലെ ഒരു ലോകം!അവിടെയും ചെടിയും,മരവും,റോഡും,സ്കൂളും ഒക്കെ ഉണ്ടാകുമായിരിക്കും. ഭൂമിയുടെ താഴെ ആയത് കൊണ്ട് വെയില്‍ ഉണ്ടാവില്ല.അപ്പോള്‍ കളിക്കാനൊക്കെ നല്ല സുഖമാണ്

തെരുവത്തെ ഓരോ വീടിനു മുന്നിലെയും പൂക്കളങ്ങള്‍ നോക്കി നിന്ന്  ഓത്തുപുരയില്‍ എത്തുമ്പോള്‍ നേരം വൈകിയിരുന്നു.
അന്ന്  ഓത്തുപുര വിട്ട് സ്കൂളില്‍ എത്തിയപ്പോള്‍ കൂട്ടുകാരോട് ഈ പൂക്കളങ്ങളുടെ കഥ പറഞ്ഞു.അടുത്തുള്ള ഹിന്ദു വീടുകളിലൊക്കെ പലരും ഇത് കണ്ടിട്ടുണ്ട്.എന്നാല്‍ മഹാബലിയുടെ കഥയൊന്നും ആര്‍ക്കും വലിയ പിടുത്തം ഉണ്ടായിരുന്നില്ല.എന്നെ കൊണ്ട് കഴിയുന്ന പോലെ പൊടിപ്പും തൊങ്ങലും വെച്ച് ഞാന്‍ അത് വിളമ്പി.

പിറ്റേന്നു ഞങ്ങള്‍ നേരത്തെ തന്നെ ഓത്തുപുരയിലേക്ക് പുറപ്പെട്ടു.ഓരോ പൂക്കളങ്ങള്‍ക്ക് മുന്നിലും കൌതുകത്തോടെ നോക്കി നിന്നു.പല നിറങ്ങളിലും ഉള്ള പൂക്കള്‍ ഭംഗിയായി .....നടുവില്‍ ഈര്‍ക്കിലില്‍ കുത്തിയ ചെമ്പരത്തി.

വെളുത്ത മല്ല് തുണികൊണ്ട് ലക്കോട്ടുപോലെ തയ്ച്ച  നീണ്ട വാലുള്ള  ഉറയില്‍ പൊതിഞ്ഞ ‘മുസ്‌ഹഫും*’ പിന്നെ ‘ദീനിയാത്തും*’ ‘അമലിയാത്തും*’ നെഞ്ചോട്‌ ചേര്‍ത്ത് പിടിച്ച് ചെറിയ മുണ്ടും  കുപ്പായവും ഇട്ട ഞാനും,നീണ്ട ഉടുപ്പും ഹെയര്‍പിന്‍ കുത്തിയ തട്ടവും  ഇട്ട അവളും  പൂക്കളങ്ങള്‍ അരികില്‍ ചെന്ന് നോക്കി. ഞങ്ങള്‍ കൌതുകത്തോടെ പൂക്കളങ്ങള്‍ നോക്കി കാണുന്നത് കണ്ടു തെരുവത്തെ അമ്മമാര്‍ ചിരിച്ചു. ഓരോ പൂക്കളങ്ങളുടെയും മൊഞ്ചിനെ കുറിച്ച് ഞങ്ങള്‍ ഉറക്കെ ചര്‍ച്ച ചെയ്തു.എനിക്ക് പേരറിയാത്ത പൂക്കളുടെ പേരുകള്‍ അവള്‍ പറഞ്ഞു തന്നു..ഏറ്റവും ഭംഗിയുള്ള പൂക്കളം ഒരുക്കിയ വീട്ടുകാരോട് മഹാബലിക്ക് നല്ല ഇഷ്ടം തോന്നുമായിരിക്കും.അവരോടു മഹാബലി ചിരിച്ചു വര്‍ത്തമാനം പറയുന്നതും ആ വീട്ടിലെ കുട്ടികളെ തലോടുന്നതും ഒക്കെ സങ്കല്‍പ്പിച്ചു നോക്കി.

തെരുവത്ത് മൂന്ന് അമ്പലങ്ങള്‍ ഉണ്ട്.അമ്പലങ്ങള്‍ക്ക് അടുത്തെത്തുമ്പോള്‍ ഞങ്ങള്‍ പേടിയോടെ മിണ്ടാതെ വേഗം നടന്നു.
“അമ്പലത്തിന്റടുത്ത്ന്ന് വര്‍ത്താനം പറയാന്‍ പാടില്ല.അമ്പലത്തിന് നേരെ വെരല് ചൂണ്ടി കാണിക്കാനും കൂടി പാടില്ല”
അവള്‍ മുമ്പ് പറഞ്ഞു തന്നതാണ്.

കഴുത്തില്‍ തൂക്കിയിട്ട ചെറിയ പൂക്കുട്ടകളുമായി തെരുവത്തെ കുട്ടികള്‍ ഞങ്ങളുടെ വീട്ടുപറമ്പിലും പൂപറിക്കാന്‍ വന്നു.
 തിരുവോണം അടുത്ത് വരികയാണ് അവള്‍ ഉറപ്പായും പറഞ്ഞിട്ടുണ്ട് മഹാബലി അന്ന് ജനങ്ങളെ കാണാന്‍ വരുമെന്ന്.അതിനാണല്ലോ പൂക്കളം ഒരുക്കി കാത്തിരിക്കുന്നത്.
മഹാബലിയെ ഞങ്ങള്‍ക്ക് കാണാന്‍ പറ്റുമോ?...ഓണം അടുക്കുന്തോറും എന്റെ ഉള്ളിലെ ചിന്ത അതായിരുന്നു.
തിരുവോണ ദിവസം സ്കൂള്‍ ഇല്ലാത്തത് കൊണ്ട് ഓത്തുപുര വിട്ട് തെരുവത്ത് കൂടെ തന്നെ പോകാം എന്ന് പറഞ്ഞത് ഞാനാണ്.മഹാബലിയെ കാണാലോ .സാധാരണ സ്കൂള്‍ ഇല്ലാത്ത ദിവസം പുതിയ പുതിയ വഴികള്‍ കണ്ടെത്തി ചുറ്റി വളഞ്ഞ് വരുന്നതില്‍ ആയിരുന്നു ഞങ്ങള്‍ക്ക് ഹരം.
“മഹാബലി മന്ന്ക്കുണ്ടാക്വോ”
 തെരുവത്ത്‌ എത്തിയപ്പോള്‍ ഞാന്‍ അവളോട്‌ സംശയം ചോദിച്ചു
“ചോറ് തിന്ന്വാന്‍ നേരത്താ വര്വാ ഉച്ചക്ക് ”
എനിക്ക് നിരാശ തോന്നി.ഇനിയും രണ്ടു മൂന്ന് മണിക്കൂര്‍ ഉണ്ട്. തെരുവത്തെ കുട്ടികളൊക്കെ സന്തോഷത്തില്‍ ആണ് പുതിയ ഉടുപ്പൊക്കെ ഇട്ട് ....രാജാവ് വരുന്നതല്ലേ.

വീട്ടില്‍ എത്തിയിട്ടും വലിയ ഉത്സാഹമൊന്നും തോന്നിയില്ല.’ഓത്ത്’ വിട്ട് വരുമ്പോള്‍ തെരുവത്ത്‌ മഹാബലി ഉണ്ടാകും എന്ന് ഉറപ്പിച്ചതാണ്.നട്ടുച്ചക്ക് തെരുവത്ത്‌ പോകാന്‍ ഉമ്മനോട് സമ്മതം കിട്ടില്ല എന്ന് മാത്രമല്ല നല്ല ‘കൂട്ടംകേള്‍ക്കുകയും ചെയ്യും.പീടികയില്‍ പോയി എന്തെങ്കിലും സാധനം വാങ്ങണോ എന്ന് അന്വേഷിച്ചു.... പീടികയില്‍ പോകാന്‍ നൂറു വട്ടം പറഞ്ഞാലും പോകാന്‍ മടിക്കുന്നവന്റെ ചോദ്യം കേട്ട് ഉമ്മ അതിശയിച്ചു . ഒന്നും വാങ്ങാനില്ല.

ഉച്ചയായി.ഞാന്‍ ചെവിവട്ടം പിടിച്ചു നോക്കി തെരുവത്ത് നിന്ന് എന്തെങ്കിലും ആരവം കേള്‍ക്കുന്നുണ്ടോ.രാജാവ് വന്നതിന്‍റെ ഒച്ചപ്പാട് എന്തെങ്കിലും.......ഇല്ല ഒന്നും കേള്‍ക്കാനില്ല...വന്നിട്ടുണ്ടാവില്ലേ പൂക്കളങ്ങള്‍ ചവിട്ടി കയറി ഓരോ വീട്ടുകാരോടും കുശലം ചോദിച്ച് മഹാബലി രാജാവ് തെരുവത്ത് കൂടെ നടക്കുന്നുണ്ടാവുമോ ...പുറകെ തെരുവത്തെ കുട്ടികളുടെ വലിയൊരു പടയും .വലിയ സങ്കടമായിപ്പോയി എത്ര ദിവസമായി കൊതിക്കുന്നതാണ്...ഇനി അടുത്ത കൊല്ലമല്ലേ വരൂ...

അന്ന് രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴും മഹാബലി ആയിരുന്നു മനസ്സില്‍ ..........നാളെയാവട്ടെ അവളോട്‌ ചോദിക്കാം ..അവള്‍ കണ്ടിട്ടുണ്ടാകും....ഈ പ്രാവശ്യവും അവളോട്‌ ചിരിച്ചിട്ടുണ്ടാകുമോ.....ഞാന്‍ നേരം പുലരാന്‍ വേണ്ടി കാത്തു കിടന്നു....
---------------------------------------------------------------------------------- 
എടയ്ക്ക്=ഇടവഴിക്ക്
മുസ്‌ഹഫ്=ഖുര്‍ആന്റെ ഗ്രന്ഥ രൂപം 
‘ദീനിയാത്തും’ ‘അമലിയാത്തും’=രണ്ട് മദ്രസാ പാഠപുസ്തകങ്ങള്‍ 
   

Monday, August 20, 2012

ഓര്‍മ്മകളില്‍ ഒരു പെരുന്നാള്‍




ഇരുപതു കൊല്ലങ്ങള്‍ക്ക് മുമ്പാണ്. ബാംഗ്ലൂര്‍ 'ബെങ്കളൂരുആവുന്നതിനും കുറെ  മുമ്പ്..
ബാംഗ്ലൂരിലെ പലചരക്ക് കടക്കാരില്‍ ഭൂരിപക്ഷവും മാപ്പിളമാരാണ്.അത് തന്നെ പാനൂര്‍,ചൊക്ലി,നാദാപുരം ഭാഗത്ത്‌ നിന്നുള്ളവര്‍ ആണ് കൂടുതല്‍. .കൊയിലാണ്ടി പരിസര പ്രദേശത്തുകാരും അപൂര്‍വ്വമായി ഉണ്ട്.'പ്രൊവിഷ്യന്‍ സ്റ്റോര്‍എന്നാണ് ഈ കടകളെ വിളിക്കുന്നത്‌ .അന്നൊക്കെ  ഈ പ്രദേശത്ത് നിന്നും ബാംഗ്ലൂരില്‍ പണിക്ക് പോകുക എന്ന് പറഞ്ഞാല്‍ കടകളില്‍ ജോലിക്ക് പോകുക എന്നാണര്‍ത്ഥം.അന്ന് ബാംഗ്ലൂര്‍ ഐ ടി നഗരം ആയിട്ടില്ല.പത്തിന് അപ്പുറത്തേക്ക് പഠിക്കുന്ന ഏര്‍പ്പാട് മാപ്പിളക്കുട്ടികള്‍ക്കും കുറവ്‌ .ബാംഗ്ലൂരിലെ പലചരക്ക് കടകളില്‍ പണിക്ക് നിന്നാലുള്ള ഏറ്റവും വലിയ ഗുണം മൂന്നാല് ഭാഷകളെങ്കിലും നന്നായി സംസാരിച്ചു പഠിക്കാം എന്നതാണ്.കന്നഡ,തമിഴ്‌,ഹിന്ദി,തെലുങ്ക് എന്നിവയ്ക്ക് പുറമേ സകല വേര്‍ഷനിലുംഉള്ള മലയാളവും കേട്ടും പറഞ്ഞും പഠിക്കാം.ഗള്‍ഫില്‍ പോകാന്‍ ഒരുങ്ങുന്നവര്‍ക്കൊക്കെ ഇതൊരു വലിയ മുതല്‍ക്കൂട്ടാണ്.

രാവിലെ ആറുമണി മുതല്‍ രാത്രി പത്തുമണി വരെയാണ് ഏകദേശം കടകളുടെയും പ്രവര്‍ത്തന സമയം.ഇതിനിടയില്‍ ഊഴം വെച്ച് മൂന്നോ നാലോ മണിക്കൂര്‍ വിശ്രമം ഉണ്ടാകും.ഒരു ലുങ്കിയും കുപ്പായവും ആണ് കടകളിലെ യൂണിഫോം’.മാര്‍കറ്റില്‍ പോകുമ്പോഴോക്കെയാണ് പൊതുവേ പാന്‍റ്സ് ധരിക്കുക.പത്രക്കടലാസ് കീറി കുമ്പിള്പോലെ ആക്കി പൊട്ടളംകുത്തി അതില്‍ ആണ് അരിയും പലചരക്ക് സാധനങ്ങളും പൊതിഞ്ഞു കൊടുക്കുക.അത് കൊണ്ട് കുപ്പായത്തിന്റെ വയറുഭാഗം എപ്പോഴും ഇരുണ്ടിരിക്കും.

കടയുടെ പരിസര പ്രദേശത്ത് തന്നെയാണ് താമസസ്ഥലം ഉണ്ടാകുക.ആസ്ബസ്ടോസ് ഷീറ്റ് മേഞ്ഞ ലൈന്‍ മുറികളില്‍ ഒന്ന്.മുന്നില്‍ ഒരു മുറി,നടുക്ക്  ഒരു ഹാള്‍,പിന്നെ ചെറിയൊരു അടുക്കളയും,കുളിമുറിയും.ചിലപ്പോള്‍ ഈ ഹാള്‍ ഉണ്ടാവണം എന്നില്ല.മുതലാളി തൊഴിലാളി ഭേദമോന്നും മുറിയില്‍ ഇല്ല.ചിലപ്പോള്‍ മുതലാളിക്ക് ഒരു കട്ടിലും കിടക്കയും ഉണ്ടാകും.പൊതുവേ എല്ലാവരും ഹാളില്‍ കിടക്കുകയാണ് പതിവ്.സാധനങ്ങള്‍ പാക്ക്‌ ചെയ്തു വരുന്ന കാര്‍ഡ്ബോര്‍ഡ് പെട്ടി പൊളിച്ചു അടിയില്‍ വിരിച്ചു അതിനു മുകളില്‍ ഒരു പായയും,പഞ്ചസാര ചാക്ക് മടക്കി വെച്ച് ഉണ്ടാക്കിയ തലയിണയും ഇതിലാണ് കിടത്തം..

മുറിയുടെ വാതില്‍ തുറക്കുമ്പോള്‍ സ്വാഗതം ചെയ്യുന്നത് കൊതുകുതിരിയുടെയും അലക്കാനുള്ള വസ്ത്രങ്ങളുടെയും മണ്ണെണ്ണ സ്ടൌവിന്റെ  പുകയുടെയും സമ്മിശ്രമായ ഒരു ഗന്ധമാണ്.കൂട്ടത്തില്‍ ജൂനിയര്‍ ആയി എത്തിയ ആളാണ്‌ പാചകം.അത് കൊണ്ട് രുചി ഒരു പ്രശ്നമല്ല.ഏതു ഭക്ഷണത്തിനും മണ്ണെണ്ണയുടെ നേരിയ ചുവ ഉണ്ടാകും.ഗ്യാസ്‌ അന്ന് അപൂര്‍വ്വ വീടുകളില്‍ മാത്രം.

അന്നൊക്കെ ബാംഗ്ലൂരിലെ ഏറ്റവും ക്ഷാമമുള്ള വസ്തു വെള്ളമാണ്. ആഴ്ചയില്‍ രണ്ടു ദിവസം റൂമിനു മുമ്പിലെ പൈപ്പില്‍  വരുന്ന വെള്ളം പുലര്‍ച്ചെ എഴുനേറ്റ് പിടിച്ച് റൂമില്‍ കെട്ടിയുണ്ടാക്കിയ സിമന്റ് ടാങ്കില്‍ ഒഴിച്ച് വെക്കണം.ഈ വെള്ളത്തില്‍ ആണ് അലക്കും,കുളിയും,പാത്രം കഴുകലും എല്ലാം. ഭക്ഷണം പാകം ചെയ്യാനും,കുടിക്കാനും വേറെ ഒരു ബക്കറ്റില്‍ വെള്ളം പിടിച്ചു വെക്കുംഎല്ലായ്പോഴും ടാങ്ക് നിറയാന്‍ മാത്രം വെള്ളം  കിട്ടണം എന്നില്ല.ഭാഗ്യമുള്ള ചില ദിവസങ്ങളില്‍ ടാങ്ക് നിറഞ്ഞു റൂമിലുള്ള പ്ലാസ്ടിക് കുടങ്ങളിലും ബക്കറ്റുകളിലും കൂടി പിടിച്ച് വെക്കാന്‍ മാത്രം വെള്ളം കിട്ടും..'ബോര്‍ വെല്‍' ഓപറേറ്റര്‍ മുരുകന്‍ നല്ല 'വെള്ളത്തില്‍' ആണെങ്കില്‍ പൈപ്പില്‍ വെള്ളം വരുന്നത് നട്ടപ്പാതിരക്ക് ആവും.ഉണര്‍ന്ന റൂമുകാര്‍ അടുത്ത റൂമിലുള്ളവരെ വിളിച്ചു ഉറക്കത്തില്‍ ശല്യം ചെയ്യില്ല.ഉറങ്ങുന്നവരുടെ റൂമിനു മുന്നിലുള്ള പൈപ്പിനു ചുവട്ടില്‍ കൂടി അവരുടെ പാത്രം വെച്ച് വെള്ളം പിടിച്ച് അവര്‍ കൊണ്ട് പോയ്ക്കോളും. 
കുളി എന്നാല്‍ ആഴ്ചയില്‍ രണ്ടു ദിവസമാണ്. ഇതിലൊന്നും ആര്‍ക്കും ഒരു പരാതിയും ഇല്ലായിരുന്നു.ഭൂരിപക്ഷവും  ചെറുപ്പക്കാര്‍ അതില്‍ കൂടുതലും ബാച്ചികള്‍ .കടയില്‍ ആയാലും റൂമില്‍ ആയാലും അതിന്റെ ഒരു ഹരമുണ്ട്.പത്രം വായന,രാഷ്ട്രീയ തര്‍ക്കം,കാരംസ് കളി,പാട്ട്പാടല്‍ അങ്ങനെ റൂമിലെ ജീവിതം ആഘോഷമാണ്.

H.A.L എയര്‍പോര്‍ട്ടിന്   അടുത്താണ് മുരുഗേഷ്‌ പാളയം.ISRO  ഒക്കെ നില്‍ക്കുന്ന പ്രദേശം.അവിടെയാണ് ഞങ്ങളുടെ പലചരക്കുകട’.
നാട്ടിലെ നോമ്പിന്റെ ഹരമൊന്നും ബാംഗ്ലൂരിലെ നോമ്പിന് ഉണ്ടായിരുന്നില്ല. മുരുഗേഷ്‌ പാളയത്ത് ഒരു പള്ളി പോലും ഇല്ല. കുറച്ചു മലയാളി പലചരക്കു കച്ചവടക്കാരും പിന്നെ ഇറച്ചി വില്പനക്കാരും,സൈക്കിള്‍ മെക്കാനിക്കുകളും ഒക്കെയായ കുറച്ചു പട്ടാണികളും ആയിരുന്നു ആ പ്രദേശത്ത്‌ ആകെ ഉണ്ടായിരുന്ന മുസ്ലിംകള്‍... .. വെള്ളിയാഴ്ച ജുമുഅക്ക് പോകുന്നത്.മൂന്നാല് കിലോമീറ്റര്‍ അപ്പുറം കോനാനഅഗ്രഹാരഎന്ന സ്ഥലത്താണ്(മലയാളികള്‍   പറഞ്ഞ് പറഞ്ഞ് അത്  കോനാരത്ത്എന്നാക്കി).

നാട്ടിലെ അത്താഴവും നോമ്പിന്റെ പകലും പള്ളിയിലെ ഉറുദിയും,നോമ്പ് തുറയുടെ ഒരുക്കങ്ങളും,ജീരകക്കഞ്ഞിയും,തറാവീഹും ഒക്കെ ഓര്‍മ്മകള്‍ മാത്രം.ചിലരൊക്കെ നോമ്പ് എടുക്കുകയും കൃത്യമായി നിസ്കരിക്കുകയും ഒക്കെ ചെയ്യുമ്പോള്‍ പലരും നോമ്പ് കാലമാണെന്ന് അറിയുക പോലും ഇല്ല.

നാട്ടിലെ പെരുന്നാള്‍ കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞിട്ട് ഒക്കെയായിരിക്കും ബാംഗ്ലൂരിലെ പെരുന്നാള്‍...പട്ടാണികള്‍ക്ക്‌ അറുക്കാന്‍ ആടിനെ കിട്ടിയാലേ ഇവിടെ മാസം കണ്ടതായി ഉറപ്പിക്കൂ എന്ന് തമാശയായി പറയാറുണ്ട്‌ .നോമ്പിന് ഉഷാര്‍ കുറവാണെങ്കിലും പെരുന്നാള്‍ വലിയ സന്തോഷമുള്ള കാര്യമാണ്.കട തുറക്കാത്ത രണ്ടേ രണ്ടു ദിവസം പെരുന്നാളുകള്‍ക്ക് മാത്രമാണ്. സ്ഥിരമായി ലുങ്കി ഉടുത്തു കാണുന്ന പലചരക്കുകടക്കാരെയൊക്കെ നിറമുള്ള പാന്റും ഷര്‍ട്ടും ഇട്ട് കാണുന്ന ഏക ദിവസം.കോനാരത്തെപള്ളിയില്‍ പെരുന്നാള്‍ നമസ്കാരം ഉണ്ടാവാറില്ല.അവിടന്നും കുറെ ദൂരെ ഒരു പള്ളിയില്‍ ആണ് പെരുന്നാള്‍ നമസ്കാരം ഉള്ളത്.രാവിലെ എട്ടര മണി ആകും നമസ്കാരം തുടങ്ങാന്‍.അപ്പോഴേക്കും പള്ളിയുടെ പുറവും കഴിഞ്ഞു മൈതാനത്ത് എത്തിയിട്ടുണ്ടാകും നിസ്കരിക്കാനുള്ള നിര.
പെരുന്നാള്‍ ദിവസം നാട്ടിലേക്ക് വിളിക്കാനും ആശംസ പറയാനും ഉള്ള മെനക്കേട് ഒന്നും ഇല്ല.കാരണം അന്ന് വീട്ടിലൊന്നും ഫോണ്‍ ഇല്ല(നാട്ടില്‍ തന്നെ ഫോണ്‍ അപൂര്‍വ്വ വസ്തുവാണ്).

പെരുന്നാള്‍ നമസ്കാരം കഴിഞ്ഞ ഉടനെ പ്രധാന പരിപാടി എല്ലാരും ഒന്നിച്ചു സിറ്റിയിലേക്ക് ബസ്സ്‌ കയറുക എന്നതാണ്.കബ്ബണ്‍  പാര്‍ക്കിലോ ലാല്‍ബാഗിലോ കറങ്ങുക. വാടകക്ക് എടുത്ത ക്യാമറയില്‍ പാര്‍ക്കിലൊക്കെ നടന്ന്  ഫോട്ടോകള്‍ എടുക്കുക.ഐസ് ക്രീമും ജ്യൂസുമൊക്കെ അടിക്കുക ഉച്ചവരെ അത് കഴിഞ്ഞ് ഏതെങ്കിലും ഹോട്ടലില്‍ കയറി ബിരിയാണി കഴിക്കുക.പിന്നെ മജസ്ടിക്കിലും സിറ്റി മാര്‍ക്കറ്റിലും,ശിവാജി നഗറിലും ഒക്കെ അലഞ്ഞ് ഒന്നോ രണ്ടോ സിനിമകളും കണ്ട് ഫുഡ്ഡും അടിച്ചു ഫോടോ അന്ന് തന്നെ പ്രിന്റെടുത്ത് കണ്ട് സായൂജ്യമടഞ്ഞ്  രാത്രി ഭക്ഷണവും ഹോട്ടലില്‍ നിന്നും കഴിച്ചു മടങ്ങും. പെരുന്നാള്‍ ആഘോഷം ഇവിടെ  പൂര്‍ണ്ണമാകുന്നു.

അത്രയും കാലം ഞങ്ങളുടെ  രണ്ടു കടകളില്‍ ജോലി ചെയ്യു ആറേഴു പേര്‍ ഒന്നിച്ചായിരുന്നു ഒരു റൂമില്‍ ഉണ്ടായിരുന്നത്.ജഗപൊഗതന്നെ.ആ വര്‍ഷം ഒരു കട ഇല്ലാതായതോടെ റൂമില്‍ ആളുകളുടെ എണ്ണം പകുതിയായി.നോമ്പ് പ്രമാണിച്ചു കടയില്‍ ഉണ്ടായിരുന്ന രണ്ടു പേര്‍ നാട്ടിലേക്ക്‌ വലിഞ്ഞതോടെ ഞാനും എന്നെക്കാളും ഇളയ എന്റെ ഒരു ബന്ധുവും മാത്രമായി കടയിലും റൂമിലും..അടുത്ത മുറികള്‍ ഇതേ പോലെയുള്ള കടക്കാരുടെതാണ്‌ നോമ്പായത് കൊണ്ട് അവിടെയും വലിയൊരു ഉത്സാഹമില്ല.


ശരിക്കും ഏകാന്തമായ ഒരു നോമ്പുകാലം.നാട്ടിലെ നോമ്പിനെ കുറിച്ചുള്ള ഓര്‍മ്മകള്‍. .വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്ത വര്‍ഷമാണ്..കല്യാണം കഴിഞ്ഞ ശേഷം ആകെ ഒരു പെരുന്നാളിന് മാത്രമേ നാട്ടില്‍ കൂടാന്‍ കഴിഞ്ഞിട്ടുള്ളൂ.ഈ പെരുന്നാളിന് പോകാം എന്ന് ഉറപ്പിച്ചതായിരുന്നു.കടയില്‍ ആളില്ലാത്തത് കൊണ്ട് ആ മോഹം നടക്കില്ല............

അങ്ങനെ റമളാന്‍ ഇരുപത്തി ഒമ്പതായി സിറ്റിയില്‍ പോയി ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും പെരുന്നാള്‍ കോടിയായി രണ്ടു റെഡിമെയ്ഡ് ഷര്‍ട്ടുകള്‍  വാങ്ങി. നാട്ടില്‍ പെരുന്നാളിന് കൂടാന്‍ കഴിയാത്തതിന്റെ വിഷമം ഉള്ളില്‍ ..

സാധാരണ നിലയില്‍ ഇരുപത്തിഒന്‍പതിന് മാസം കാണല്‍ അപൂര്‍വ്വമാണ് ബാംഗ്ലൂരില്‍. റൂമില്‍ ആണെങ്കില്‍ വെള്ളം തീര്‍ന്നിരിക്കുന്നു.ഇനിയും ഒരു ദിവസം കഴിഞ്ഞേ വെള്ളം വരൂ..അലക്കിയ പാന്റ്സുകള്‍ ഒന്നും ഇല്ല.കുളിക്കാനും വെള്ളമില്ല. മാസം കാണല്ലേ എന്ന് ഉള്ളില്‍ പ്രാര്‍ത്ഥന മുറുകി.

പ്രാര്‍ത്ഥന ഫലിച്ചില്ല രാത്രി ഒമ്പത് മണിയോടെ മാസം കണ്ടതായുള്ള വിവരം കിട്ടി...നാളെ പെരുന്നാളാണ്....റബ്ബേ റൂമില്‍ കുളിക്കാന്‍ വെള്ളമില്ല...അലക്കിയ ഒരൊറ്റ പാന്‍റ്സ് ഇല്ല!!....

രാത്രി പത്തു മണിക്ക് കട അടച്ച ശേഷം റൂമിലെത്തി.ഉള്ള വെള്ളം കൊണ്ട് ഒപ്പിച്ച്ഉണ്ടാക്കി വെച്ച ഭക്ഷണം കഴിച്ചു.പിന്നെ ഒരു നൈലോണ്‍ കയറിന്റെ രണ്ടറ്റത്തായി ഈരണ്ടു പ്ലാസ്ടിക് കുടങ്ങള്‍ കെട്ടി മൊത്തം എട്ടു കുടങ്ങള്‍. ...കടയിലെ  സൈക്കിളിന്റെ കാരിയറിലും തണ്ടിലുമായി ഇത് തൂക്കിയിട്ട് ഞങ്ങള്‍ വെള്ളം തേടി ഇറങ്ങി.
മുരുഗേഷ്‌ പാളയത്ത് നിന്നും ഭീമാനഗര്‍ ലേക്ക് പോകുന്ന വഴിയില്‍ വെള്ളം അടിച്ചെടുക്കുന്ന ഒരു പൈപ്പുണ്ട്. രണ്ടു കിലോമീറ്റര്‍ പോകണം.സൈക്കിളും തള്ളി ഞങ്ങള്‍ ആ പൈപ്പ്‌ ലക്ഷ്യമാക്കി നീങ്ങി.
മനസ്സില്‍, മാസം കണ്ടു എന്ന് അറിഞ്ഞ ഉടനെ വീട്ടു പടിക്കല്‍ വിത്ര്‍ സക്കാത്തിന് വരുന്നവര്‍,മൂടാടി അങ്ങാടിയിലെ പള്ളിയില്‍ നിന്നുയരുന്ന ഈണത്തിലുള്ള തക്ബീര്‍,ജ്യേഷ്ഠന്റെ മക്കള്‍ സന്തോഷത്തോടെയും അമ്പരപ്പോടെയും പടക്കം പൊട്ടിക്കുന്നത് കാണുന്നതും പൂത്തിരി കത്തിക്കുന്നതും.... പിറ്റേ ദിവസത്തെ പെരുന്നാളിനുള്ള ഒരുക്കങ്ങള്‍. ..........മൈലാഞ്ചിയിടാന്‍ നീട്ടി പിടിച്ച  കൈയിലെ കുപ്പിവളകളുടെ കിലുക്കം...........

ഒരു കുടം വെള്ളം നിറയണമെങ്കില്‍ പത്തു മിനുട്ടോളം ചാമ്പണം’.അപ്പോഴേക്കും തളരും..ഞങ്ങള്‍ രണ്ടു പേരും മാറി മാറി അടിച്ചെടുത്തു...എട്ടു കുടവും നിറച്ചു റൂമിലേക്ക്‌.കുറെയൊക്കെ വഴിയില്‍ തുളുമ്പി.അങ്ങനെ മൂന്നു ട്രിപ്പ്‌കഴിയുമ്പോള്‍ രാത്രി ഒരു മണി കഴിഞ്ഞിരുന്നു.
അലക്കാനിട്ട ഒരു പാന്റ്സ് അപ്പോള്‍ തന്നെ കുത്തിത്തിരുമ്പി.ഇരുമ്പിന്റെ ചുവയുള്ള,ഇളം തവിട്ടു നിറമുള്ള കട്ടിയുള്ള വെള്ളം.പണിയൊക്കെ കഴിഞ്ഞ് കിടക്കുമ്പോള്‍ രണ്ടര മണി കഴിഞ്ഞിട്ടുണ്ടാവും.

ഉറക്കം വരാതെ ഞാന്‍ കിടന്നു.നിശബ്ദമായ ഒരു പെരുന്നാള്‍ രാവ്.അപ്പുറത്തെ മുറിയിലെ സീമെണ്ണക്കാരന്‍ മുനിയാണ്ടിയുടെ വണ്ടിക്കാളയുടെ കൊമ്പില്‍ കെട്ടിയ മണി ഇടയ്ക്കു കിലുങ്ങുന്ന ശബ്ദവും കൊതുകുകളുടെ മൂളിച്ചയും മാത്രം. ഈണത്തില്‍ ഒരു തക്ബീര്‍ മനസ്സില്‍ ദൂരെയെന്ന പോലെ കേള്‍ക്കുന്നു.തുറന്നിട്ട ജാലകത്തിലൂടെ വരണ്ട ആകാശത്ത് മേഘങ്ങള്‍ ഒഴുകുന്നത്‌ കാണുന്നുണ്ട്. ആകാശച്ചരിവില്‍ എവിടെയോ നേരിയ ഒരു പെരുന്നാള്‍ പിറ ചിരിച്ചു നില്‍ക്കുന്നുണ്ടാകും.എന്റെ മനസ്സിലും മൈലാഞ്ചി ഇടാനായി നീട്ടി പ്പിടിച്ച വെളുത്ത് നീണ്ട ഒരു കൈപ്പടവും.പെരുന്നാള്‍ അമ്പിളി പോലെ ഒരു ചിരിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.