പതിനഞ്ചു കൊല്ലം മുമ്പ്, ഇതുപോലെ ഗൾഫ് മരുഭൂമിയിൽ വേനൽ കത്തി നിൽക്കുന്ന ഒരു ജൂലൈ മാസത്തിലെ വൈകുന്നേരം, പണി കഴിഞ്ഞ് വന്ന് കടയിൽ നിന്ന് പെപ്സി നുണഞ്ഞ് ഉടലും തൊണ്ടയും തണുപ്പിക്കുമ്പോഴാണ് ആന്ധ്രക്കാരൻ രാമയ്യ പറഞ്ഞത്.
"അണ്ണാ മേം പണി സേസേത് ബിൽഡിങ് കാട കൊത്തകാ ഒച്ചിണ്ടേത് ഹാരിസ് മീ കേരളവാളെ...പാപമു"
മൊസൈക്ക് പണിക്കാരനായ രാമയ്യയും കൂട്ടരും ജോലി ചെയ്തു കൊണ്ടിരിക്കുന്ന പുതുതായി നിർമ്മിക്കുന്ന അറബി വീട്ടിന്റെ കാവൽക്കാരനായി മൂന്നുദിവസം മുമ്പ് എത്തിയ മലയാളിയെ കുറിച്ചാണ് രാമയ്യ ഖേദം പറഞ്ഞത്.
നാട്ടിൽ നിന്ന് പുതിയതായി എത്തിയതാണത്രെ. എയർപോർട്ടിൽ നിന്നും കഫീൽ നേരെ കൊണ്ടുവന്ന് അവിടെ ഇറക്കിയിട്ടു പോയി. പിന്നീട് അയാൾ അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല, ആദ്യമായി വീടുവിട്ടു പോന്ന ആ ചെറുപ്പക്കാരൻ ആകെ പരിഭ്രമിച്ചിരിക്കുകയാണ്. ഭക്ഷണം പോലും ശരിക്കില്ല.
പകൽ രാമയ്യയും കൂട്ടരും അവർക്ക് കഴിക്കാൻ അവിടെ വെച്ചുണ്ടാക്കുന്നതിൽ ഒരു പങ്ക് അയാൾക്കും കൊടുക്കും. പാസ്പോർട്ടോ പൈസയോ ഫോണോ കയ്യിലില്ലാത്ത, മലയാളമല്ലാത്ത മറ്റൊരു ഭാഷയും അറിയാത്ത അയാളെ എന്ത് പറഞ്ഞാണ് സമാധാനിപ്പിക്കുക.
രാമയ്യയുടെ വാക്കുകളിൽ മരുഭൂമിയിൽ ഒറ്റപ്പെട്ടുപോയ ആ മനുഷ്യനോടുള്ള സങ്കടം മുറ്റി നിന്നു. നിശബ്ദനായിരുന്നും കരഞ്ഞും, തകർന്നുപോയ അയാളെ അറിയുന്ന മുറിത്തമിഴിലും ഹിന്ദിയിലും ഒക്കെ ആശ്വസിപ്പിക്കുകയും, തങ്ങൾ കഴിക്കുന്ന പട്ടാണിക്കറിയും കുബ്ബൂസും പങ്കുവെച്ചു നൽകുകയും അല്ലാതെ, കോണ്ട്രാക്ടറുടെ കീഴിൽ വെറും കൂലിപ്പണിക്കാരും 'ഖാദിം'വിസക്കാരുമായ ഈ പാവങ്ങൾ എന്തു ചെയ്യാനാണ്.
അയാൾ കുവൈത്തിൽ എത്തിയോ എന്ന വിവരം പോലും അറിയാതെ പരിഭ്രാന്തരായി ഇരിക്കുന്ന വീട്ടുകാരുടെ അവസ്ഥ. പുതുതായി ഉണ്ടാക്കുന്ന 'മന്തക്ക'യിൽ പണി തീരാത്ത, കറന്റ് പോലും ഇല്ലാത്ത വീടുകളിലൊന്നിൽ ആ ചെറുപ്പക്കാരൻ ഒറ്റക്ക്. അപരിചിതമായ നാട്ടിൽ പൊള്ളുന്ന വേനലിലേക്കും ഇരുട്ടിലേക്കും വലിച്ചെറിയപ്പെട്ട പോലെ ആ മനുഷ്യൻ....... എത്ര പേടിപ്പെടുത്തുന്നതും സങ്കടകരവുമാണ് അയാളുടെ കാര്യം. ഞാൻ വെറുതെ ചിന്തിച്ചു നോക്കി.
പിറ്റേദിവസം പുലർച്ചെ രാമയ്യ പണിക്ക് പോകുമ്പോൾ കടയിൽ നിന്ന് ഒരു 'കീസി'ൽ കുറച്ചു പുഴുങ്ങലരിയും പച്ചക്കറിയും മസാലപ്പൊടികളും, പിന്നെ അത്യാവശ്യം ചെലവിനുള്ള ചില്ലറ പൈസയും രാമയ്യയുടെ കൊണ്ട്രാക്ടറുടെ ഫോണിൽ നിന്ന് (അന്ന് മൊബൈൽ ഫോൺ എല്ലാരുടെ കയ്യിലും ഉണ്ടായിരുന്നില്ല) നാട്ടിലേക്ക് വിളിക്കാനുള്ള കാർഡും, പിന്നെ ഒരു ലെറ്റർപാഡും കവറും അയാൾക്ക്
കൊടുത്തയച്ചു. ഒപ്പം ഒരു എഴുത്തും.
'രാമയ്യയുടെ കൈവശം നാട്ടിലേക്ക് വിളിക്കാനുള്ള കാർഡ് ഏല്പിച്ചിട്ടുണ്ട്. അയാൾ കൊണ്ട്രാക്ടറുടെ ഫോണിൽ വിളിക്കാനുള്ള സൗകര്യം ചെയ്തുതരും. പേടിക്കണ്ട അറബി അടുത്ത ദിവസം തന്നെ വരുമായിരിക്കും. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എഴുത്തു കൊടുത്തയക്കുക. ധൈര്യമായിരിക്കുക'
അന്ന് വൈകുന്നേരം പണി കഴിഞ്ഞുവരുമ്പോൾ രാമയ്യയുടെ കയ്യിൽ അയാൾ കൊടുത്തയച്ച കത്തുണ്ടായിരുന്നു. എരുമേലി സ്വദേശിയാണയാൾ. പേര് ഷാനവാസ്. പേടിച്ചും പരിഭ്രമിച്ചും കരഞ്ഞു തളർന്ന ഉമ്മയേയും ബാപ്പയെയും വിളിച്ചു സംസാരിച്ചതിന്റെ ആഹ്ലാദമുണ്ടായിരുന്നു ആ എഴുത്തിൽ. ഏറെ നാളിന് ശേഷം ഊണ് കഴിച്ചതിന്റെ സംതൃപ്തിയും. അയാളുടെ കരച്ചിലും പേടിയും മാറിയതിന്റെ സന്തോഷം രാമയ്യയും പങ്കുവെച്ചു.
പിറ്റേദിവസം രാമയ്യ വരുമ്പോഴും ഷാനവാസ് കൊടുത്തയച്ച കത്തുണ്ടായിരുന്നു. അരിയും സാധനങ്ങളും കിടക്കയും പുതപ്പുമൊക്കെയായി അറബി വന്ന സന്തോഷമായിരുന്നു കത്തിൽ. അയാൾ അടിയന്തിരമായി എങ്ങോട്ടോ പോയതായിരുന്നു. ആൾ കുഴപ്പക്കാരനല്ല. ഇപ്പോൾ സമാധാനമായി. ഷാനവാസ് എഴുതിക്കൊണ്ടിരുന്നു. അക്ഷരങ്ങളിലൂടെയെങ്കിലും, ഈ അപരിചിതമായ ദേശത്ത് മലയാളത്തിന്റെ ഒരു ചേർത്തുപിടിക്കൽ അയാൾക്ക് ഉറ്റവർ ആരോ ഉണ്ടെന്ന തോന്നൽ നൽകിയിരിക്കാം.
ഇടക്കിടെ കത്തുകളും മറുപടിയുമായി എനിക്കും ഷാനവാസിനും ഇടയിൽ നല്ലൊരു സൗഹാർദ്ദമോ സഹോദര്യമോ രൂപപ്പെട്ടു. ഷാനവാസിന്റെ എരുമേലിയിലെ വീടും വീട്ടുകാരും എനിക്ക് പരിചിതരായി. ബാപ്പയും ഉമ്മയും ജ്യേഷ്ഠനും അടങ്ങിയ കുടുംബം. ഉത്തരവാദിത്തങ്ങൾ സ്വപ്നങ്ങൾ.....
വേനൽക്കാലത്തെ രാത്രിയിരുട്ടുവീണ മരുഭൂമിയിൽ ഒറ്റക്കിരുന്ന്, ഉറ്റവർക്ക് തണലായി മാറുന്ന കാലത്തെ കുറിച്ച് നെയ്യുന്ന സ്വപ്നങ്ങൾ ഷാനവാസിന്റെ കത്തുകളിൽ നിറഞ്ഞു. ഗൾഫുകാരന്റെ പത്രാസിൽ നാട്ടിൽ ചെന്നിറങ്ങുന്നത്.... പ്രിയപ്പെട്ടവർ സ്നേഹ വത്സല്യങ്ങളോടെ ചേർത്തു പിടിക്കുന്നത്.....
ഏറെ പഠിപ്പില്ലാത്ത, നാടുവിട്ടു പരിചയമില്ലാത്ത ആ നാട്ടുമ്പുറക്കാരന്, കഫീലിനോടൊപ്പം മെഡിക്കലിനും ഫിംഗർ എടുക്കാനും പോയപ്പോൾ കണ്ട വാഹനങ്ങളും നിരത്തും പലഭാഷകൾ സംസാരിക്കുന്ന മനുഷ്യരും ഉള്ളിലുണ്ടാക്കിയ അത്ഭുതവും, ഒരു പുലർച്ചെ ആജാനുബാഹു ആയ ഒരു അറബിപ്പയ്യൻ റൂമിലേക്ക് കയറി വന്നു സിഗരറ്റ് ഉണ്ടോ എന്ന് ചോദിച്ചു മർദിച്ചതും ഒക്കെ പുതിയ അനുഭങ്ങളായിരുന്നു. സങ്കൽപ്പത്തിൽ ഉണ്ടായിരുന്ന ഗൾഫിന്റെ ചിത്രത്തിൽ നിന്നും വിപരീതമായ ഒരു ലോകത്താണ് എത്തിപ്പെട്ടതെങ്കിലും, തളരാതെ പിടിച്ചു നിൽക്കാനും മോഹങ്ങൾ യാഥാർഥ്യമാക്കുവാനും കഴിയുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു ഷാനവാസിന്റെ വാക്കുകളിൽ.
അതിനിടെ തൊട്ടടുത്ത വീട്ടിൽ ഡ്രൈവറായി ഒരു മലയാളി എത്തിയതോടെ ഷാനവാസിന് മിണ്ടാനും പറയാനും ആളായി. എന്നാലും കത്തുകൾ മുടക്കിയില്ല. ആദ്യ ശമ്പളം കിട്ടി നാട്ടിൽ അയച്ചതും വീട്ടുകാരെ വിളിച്ചതും അങ്ങനെ എല്ലാ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളും സങ്കടങ്ങളും ഉറ്റ ഒരാളോട് എന്ന പോലെ ഷാനവാസ് എഴുതിക്കൊണ്ടിരുന്നു.... ഒരിക്കൽ പോലും നേരിൽ കാണാതെ, എഴുത്തിലൂടെ മാത്രം ഉണ്ടായ ബന്ധത്തിന്റെ ഇഴയടുപ്പം......
ആയിടെ ഞാൻ മൊബൈൽ ഫോൺ വാങ്ങുകയും നമ്പർ അറിയിച്ചു കൊടുക്കുകയും ചെയ്തെങ്കിലും വിളിക്കാൻ ഷാനവാസിന് ഫോണുണ്ടായിരുന്നില്ല. രാമയ്യക്ക് അവിടത്തെ പണി അവസാനിച്ചതോടെ ഞങ്ങൾക്കിടയിലുള്ള കത്തെഴുത്തും നിന്നു. അടുത്ത മാസത്തോടെ വീടുപണി തീരുമെന്നും, അത് കഴിഞ്ഞാൽ പുറത്തുപോയി ജോലി ചെയ്തോളാൻ അറബി സമ്മതിച്ചിട്ടുണ്ടെന്നുമുള്ള സന്തോഷ വർത്തമാനം ഉണ്ടായിരുന്നു അവസാന കത്തിൽ. എന്നെങ്കിലും ഒരിയ്ക്കൽ നേരിൽ കാണാം എന്ന പ്രതീക്ഷയും.
മാസങ്ങൾക്ക് ശേഷം കടയിലെ തിരക്ക് പിടിച്ചൊരു വൈകുന്നേരം അപരിചിതമായൊരു ലാൻഡ് ഫോൺ നമ്പറിൽ നിന്നും വന്ന ഒരു കോൾ, കുറഞ്ഞ നേരത്തെ ഇടവേളയിൽ വീണ്ടും രണ്ടുവട്ടം ഫോൺ ബെല്ലടിഞ്ഞെങ്കിലും എടുത്തു സംസാരിക്കാൻ പറ്റിയൊരു സാഹചര്യം അല്ലാത്തതിനാൽ തിരക്കൊഴിഞ്ഞ് അങ്ങോട്ട് വിളിക്കാം എന്നു വെച്ചു.
തിരക്ക് കഴിയുമ്പോൾ അര മണിക്കൂറെങ്കിലും വൈകിയിരുന്നു. നേരത്തെ വന്ന നമ്പറിലേക്ക് തിരിച്ചു വിളിച്ചന്വേഷിച്ചപ്പോൾ അപ്പുറത്ത് ഫോണെടുത്ത ആൾ പറഞ്ഞു.
"അയാള് പോയല്ലോ........ ഇതൊരു 'ബഖാല'*യാണ്......ഇത്ര നേരവും അയാൾ ഇവിടെ നിന്നിരുന്നു. തിരിച്ചു വിളിക്കുന്നതും കാത്ത്. ഇപ്പൊ അങ്ങോട്ട് ഇറങ്ങിയതേ ഉള്ളൂ.."
"പേരെന്തെങ്കിലും പറഞ്ഞോ ആരാണ് എന്ന്..."
"ഷാനവാസ് എന്നാണെന്ന് തോന്നുന്നു...... എന്തോ നല്ല ടെൻഷൻ പോലെ ഉണ്ടായിരുന്നു....അതുകൊണ്ട് അധികമൊന്നും സംസാരിച്ചില്ല..........ഒന്നും മിണ്ടാതെ ഒരു സാധുവിനെപ്പോലെ..."
എന്ത് പറയാൻ വേണ്ടിയായിരിക്കും ഷാനവാസ് ഏറെക്കാലത്തിന് ശേഷം എന്നെ വിളിച്ചതും, തിരിച്ചു വിളിക്കുന്നതും കാത്ത് അത്രനേരം നിന്നതും.....
പിന്നീടൊരിക്കലും ഷാനവാസ് വിളിച്ചിട്ടില്ല. അയാളിപ്പോഴും കുവൈത്തിൽ തന്നെ ഉണ്ടോ. നാട്ടിലേക്ക് തിരിച്ചുപോയോ......അറിഞ്ഞുകൂടാ.
നീണ്ട പതിനഞ്ചു വർഷങ്ങൾ കടന്നുപോയിരിക്കുന്നു. ഒരിക്കലും നേരിൽ കാണാത്ത ശബ്ദം പോലും കേൾക്കാത്ത ഒരു സൗഹൃദത്തിന്റെ ഓർമ്മ. ഇങ്ങനെ ഒരുപാട് അനുഭവങ്ങൾ കൂടിയാണല്ലോ പ്രവാസം.
(നജീബ് മൂടാടി)
_____________
*ബഖാല= ഗ്രോസറി
ഏഷ്യാനെറ്റ് ഓണ്ലൈന് പ്രസിദ്ധീകരിച്ചത്
No comments:
Post a Comment
പലചരക്കുകടയിലെ പറ്റുബുക്കില് എഴുതാന് മറക്കല്ലേ