Monday, November 20, 2017

അടയാളപ്പെടുത്തപ്പെടാതെ പോകുന്ന ഉമ്മജീവിതങ്ങൾ

അന്ന്, കല്യാണം കഴിച്ചു കൊണ്ടുവന്ന കാലത്ത്  സുബ്ഹിക്ക് മുമ്പ് എണീറ്റ് മുറ്റമടിക്കലും പാത്രം കഴുകലും കഴിഞ്ഞാൽ ചേരി പിരിക്കാനിരിക്കും. മുറ്റത്തെ മൂലയിൽ കുന്നോളം തൂക്കച്ചേരി കൂടിയിട്ടിട്ടുണ്ടാവും. അത് പിരിച്ചു ചൂടിയാക്കണം. ചൊവ്വാഴ്ച തോറുമുള്ള വടകര ചന്തയിൽ വിൽക്കാനുള്ള കൊയിലാണ്ടിച്ചൂടി.

ചൂടി പിരിച്ചു കൊണ്ടിരിക്കുമ്പോ മുറ്റത്തു സൂര്യന്റെ വെളിച്ചം അരിച്ചരിച്ചു വീഴുന്നുണ്ടാകും. അന്നേരം കല്യാണത്തിന് മുമ്പ് ഓത്തുപുരയിലേക്ക്  പോയതൊക്കെ  ഓർമ്മ വരും. കുന്നുമ്മലെ ഓത്തു പുരയിലേക്ക് നടക്കുമ്പോൾ ഇങ്ങനെ ഇരുട്ടു മാറി വരുന്നതേ ഉണ്ടാവൂ.

രാവിലെ ചായ കുടിച്ചിട്ടാണ് ഓത്തിനു പോകുക. പത്തിരിയോ പുട്ടോ എന്തെങ്കിലും ഉണ്ടാകും. അത് കൊണ്ട് വിശപ്പറിയില്ല. ഇവിടെ ആകുമ്പോ ആ നേരത്ത് വിശപ്പ് തുടങ്ങും. എന്നാലും കാര്യമില്ല. ഒരുപാട് അംഗങ്ങൾ ഉള്ള വീടാണ്.  രാവിലത്തെ ചായ പതിനൊന്നു മണിന്റെ  തീവണ്ടി പോയി ഏറെ കഴിഞ്ഞാലൊക്കെയെ ഉണ്ടാവൂ. അത് തന്നെ  പെണ്ണുങ്ങൾക്ക്  കരിഞ്ചായയും എന്തെങ്കിലുമൊരു കൂട്ടലും.  മുറ്റത്തു കുനിഞ്ഞിരുന്നു ചൂടി പിരിക്കുന്ന പതിനാലു വയസ്സിന്റെ ബാല്യത്തിന്‌  അത്രേം നേരം   താങ്ങാനാവുന്നതായിരുന്നില്ല  വിശപ്പ്. വിശപ്പ് സഹിക്കാനാവാതെ ചിലപ്പോൾ തളർച്ച കൊണ്ട് ഉറക്കം തൂങ്ങിപ്പോകും.

 സിംഗപ്പൂരിലുള്ള കാരണവർ കല്യാണം കഴിച്ചു കൊണ്ട് വന്ന അമ്മായിയുടെ കയ്യിൽ ഒരുപാട് കിത്താബുകൾ ഉണ്ട്. അറബിയിലും അറബി മലയാളത്തിലും. റസൂലിന്റെയും സഹാബാക്കളുടെയും ചരിത്രങ്ങൾ, മാലപ്പാട്ടുകൾ, സബീനപ്പാട്ടുകൾ മൗലീദ് കിതാബുകൾ...
സ്‌കൂളിൽ പോകാത്തത് കൊണ്ട്, ഓത്തുപുരയിൽ നിന്ന് പഠിച്ച അറബി മലയാളം അല്ലാതെ വേറൊന്നും വായിക്കാനാറിയില്ല.

വീട്ടിലേക്ക് പോകുമ്പോഴൊക്കെ അമ്മായിയോട് മൂന്നും നാലും കിത്താബുകൾ വാങ്ങി കൊണ്ടുവരാൻ തുടങ്ങി. ചൂടി പിരിക്കുമ്പോൾ കിതാബുകൾ മടിയിൽ നിവർത്തിവെച്ചു വായിക്കും. അപ്പോൾ വിശപ്പറിയില്ല. ഉറക്കം വരില്ല. ഒന്നുമറിയില്ല. മക്കത്തും മദീനത്തും ബദറിലും  ഉഹ്ദിലും  പിന്നെ ഇഫ്‌രീത്തു രാജന്റെ കോട്ടയിലും ഒക്കെയായി മനസ്സ് പറക്കുമ്പോൾ എന്ത് വിശപ്പും ദാഹവും. കോഴിക്കോട്ടങ്ങാടി പോലും കാണാത്ത ആ നാട്ടുമ്പുറക്കാരി  പെൺകുട്ടിയുടെ മനസ്സിൽ ശാമും മിസ്റും ചെങ്കടലും ഒക്കെ അത്ഭുതമായി മനസ്സിൽ നിറഞ്ഞു. ഖദീജാ ബീവിയുടെ വഫാത്തും ആയിശാ ബീവിയുടെ മാല കളഞ്ഞുപോയതും ആളുകൾ അപവാദം പറഞ്ഞതും ഒക്കെ വായിച്ചു കരഞ്ഞു. ജിന്നുകളും ഇഫ്‌രീത്തുകളും കുതിരപ്പടകളും ഒട്ടകക്കൂട്ടങ്ങളും ഈന്തപ്പന മരങ്ങളും  ഉള്ളൊരു അതൃപ്പലോകം.

പതിനൊന്നു മണിയുടെ തീവണ്ടിയുടെ ഒച്ച കേൾക്കുന്നോ എന്ന്  തളർച്ചയോടെ ചെവിയോർത്തിരുന്നവൾ
ചൂടിപിരിച്ചു പരുക്കനായി മാറുന്ന ഇളം കൈകൾ കൊണ്ട് മടിയിൽ നിവർത്തി വെച്ച കിതാബുകൾ മറിച്ച് പിന്നെയും പിന്നെയും ആർത്തിയോടെ വായിച്ചു കൊണ്ടിരുന്നു.  അക്ഷരങ്ങൾ തുറന്നു വെക്കുന്ന അത്ഭുതലോകത്തിലൂടെ യാത്ര ചെയ്യുമ്പോൾ   വിശപ്പറിയാതിരിക്കുക  മാത്രമല്ല അമ്പരപ്പിക്കുന്ന കാഴ്ചകൾ മനസ്സിൽ നിറഞ്ഞു. ചിരിയും കരച്ചിലും സന്തോഷവും സങ്കടങ്ങളും സ്നേഹവും ധീരതയും ഭക്തിയും....

അര നൂറ്റാണ്ട് മുമ്പ് തൂക്കച്ചേരി പിരിക്കുമ്പോൾ വിശപ്പറിയാതിരിക്കാനും ഉറക്കം വന്നു വീഴാതിരിക്കാനും അക്ഷരങ്ങളെ കൂട്ടുപിടിച്ച  ആ പതിനാലുകാരിയുടെ  പിന്തുടർച്ചയാണ് കൈയിൽ കിട്ടുന്നതൊക്കെ  ആർത്തിയോടെ വായിക്കാൻ  എന്നെയും ശീലിപ്പിച്ചിട്ടുണ്ടാവുക.   ഇന്നും കണ്ണട വെച്ച് പത്രം അരിച്ചു വായിക്കുന്ന എന്റെ ഉമ്മയുടെ  അക്ഷരക്കൊതിയുടെ താവഴി ഞങ്ങളുടെ മക്കളിലേക്കും...

ഓർമ്മ വെച്ച കാലം മുതൽ ഉമ്മാന്റെ നിസ്കാരപ്പായയുടെ അടുത്തുള്ള ജാലകപ്പടിയിൽ മഞ്ഞച്ച പേജുകളുള്ള ചെറിയ ചെറിയ കിതാബുകൾ കാണാറുണ്ട്. നിസ്കാരം കഴിഞ്ഞു കാലു നീട്ടിയിരുന്നു വായിക്കുന്ന ഉമ്മയുടെ ചിത്രമുണ്ട് ഇപ്പോഴും മനസ്സിൽ. യൂസഫ് നബിയെ കിണറ്റിൽ ഇട്ട കഥയും. പുഴയിൽ ഒഴുക്കിയ മൂസാനബിയുടെ ചരിത്രവുമൊക്കെ ഉമ്മ പറഞ്ഞു തന്നതാണ്. അറബി മലയാളം വായിക്കുന്ന പോലെ തന്നെ മാലകളും ബൈത്തുകളും ഈണത്തിൽ ചൊല്ലാനും ഉമ്മാക്ക് ഇഷ്ടമായിരുന്നു.

ഇന്ന് വായിക്കാൻ എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും, പാഠപുസ്തകങ്ങളുടെ പുറത്തേക്ക് ഒട്ടും വായനാശീലം ഇല്ലാതായിക്കൊണ്ടിരിക്കുന്ന  യുവതക്ക്  ചിന്തിക്കാനാവുമോ  സങ്കടങ്ങൾക്ക് പകരമായി അക്ഷരങ്ങളെ ചേർത്തുവെച്ചൊരു തലമുറയെ കുറിച്ച്.

എഴുതപ്പെടാതെ പോയ ഇതിഹാസങ്ങളാണ് ഓരോ ഉമ്മമാരും. മാതൃസ്നേഹം എന്ന വാഴ്ത്തുപാട്ടിൽ നാം ഒതുക്കിക്കളയുന്ന അമ്മമാരൊക്കെയും അതിനും അപ്പുറം ഒരു കുടുംബത്തിന്റെ ആഭ്യന്തര മന്ത്രിയായും സാമ്പത്തിക വിദഗ്ധയായും നയതന്ത്രജ്ഞയായും  അങ്ങനെ വൈവിധ്യമാർന്ന രീതിയിൽ ഊർജ്ജ സ്രോതസ്സായി നിലകൊണ്ടതിന്റെ ഗുണഫലങ്ങളാണ് ആ കുടുംബം എന്നെന്നേക്കും അനുഭവിക്കുന്ന സൗഭാഗ്യങ്ങളുടെയൊക്കെയും അടിത്തറ.

എന്റെ ഓർമ്മ തുടങ്ങുന്നത് ഞാൻ പിറന്നുവീണ ഞങ്ങളുടെ സ്വന്തം വീട്ടിൽ നിന്നാണ്.  ഉപ്പ ബാംഗ്ലൂരിൽ നിന്ന് വരുന്ന ദിവസങ്ങളിലാണ്  ഹൈവേയോട് ചേർന്നുള്ള വലിയ പറമ്പിനു നടുവിലെ ഇരുനില വീട്ടിൽ  ആളും ബഹളവും ഉണ്ടാകുന്നത് . അക്ഷരം പഠിച്ചു തുടങ്ങിയ ശേഷം ഞങ്ങൾ മക്കൾ എഴുതിത്തുടങ്ങിയ കത്തുകളിലൂടെ അല്ലാതെ എഴുത്തും വായനയും അറിയാത്ത ഉപ്പാക്കും ഉമ്മാക്കും ഇടയിൽ യാതൊരു വിനിമയവും ഇല്ലാതിരുന്ന അക്കാലത്ത്, പത്താം തിയ്യതി കഴിഞ്ഞാൽ ഏതെങ്കിലും ഒരു വൈകുന്നേരം ഇന്ന് ഉപ്പ വരും എന്ന് ഉമ്മ ഊഹിച്ചു പറയുന്നത് എങ്ങനെ എന്ന് ഞങ്ങൾ അമ്പരന്നിട്ടുണ്ട്.  കാരണം  അങ്ങനെ പറഞ്ഞ ദിവസങ്ങളിൽ  ഉപ്പ വരാതിരുന്നത് അപൂർവ്വം. ദീർഘയാത്ര ചെയ്തു വരുന്നതിനാൽ ചെടിച്ച വെള്ളക്കുപ്പായവും കാലുറയും കയ്യിലെ വലിയ കാർഡ്ബോർഡ് പെട്ടിയുമായി ഉപ്പ കടന്നു വരുന്നത് തന്നെ ആഹ്ലാദമാണ്.

ഉപ്പ വന്നു എന്നറിഞ്ഞാൽ എത്തുന്ന ബന്ധുക്കളും സ്വന്തക്കാരും നാട്ടുകാരുമായ ആളും ബഹളവും. അടുക്കളയിലെ ഒരുക്കങ്ങളും. ഉപ്പ തിരിച്ചു പോകുന്നതോടെയാണ് വീട് പിന്നെയും ഉറങ്ങിപ്പോകുന്നത്. എന്നാൽ ഉമ്മാക്ക് വെറുതെയിരിക്കാൻ നേരമുണ്ടായിരുന്നില്ല ഒരിക്കലും.

വല്യുപ്പ നല്ലൊരു കൃഷിക്കാരനായതു കൊണ്ടാവാം ഉമ്മാക്കും എന്തും നട്ടുനനച്ചുണ്ടാക്കുവാൻ ഇത്ര താല്പര്യമുണ്ടായത്.  തെങ്ങിൻ തൈകൾ പാകിയും ചെറുകിഴങ്ങ് നട്ടും, കുലയ്ക്കാറായ വാഴകൾക്ക് ഊന്നു കൊടുത്തും ചേമ്പും ചേനയും കൂവയും ഉണ്ടാക്കിയും വീട്ടു വളപ്പിൽ തന്നെ ഉമ്മാക്ക്  പിടിപ്പത് പണി ഉണ്ടായിരുന്നു. ഇതൊന്നും ആരുടേയും നിർബന്ധത്തിനു ചെയ്യുന്നതല്ല എന്നതായിരുന്നു കൗതുകം. ഉപ്പാക്ക് ഈ കൃഷിയോ അതിലുള്ള വരുമാനമോ വിഷയമായിരുന്നില്ല. പറമ്പുകളിലെ തേങ്ങ പറിപ്പിച്ചു  കൂടയുടെയും അടുക്കളയുടേയും അട്ടത്ത് ഇടുവിച്ചും, അതൊക്കെ വെള്ളം വറ്റാൻ വാഴയും മടലുമൊക്കെ വലിച്ചു കൊണ്ടുവന്ന് നിത്യം പുകയിട്ട് കൊടുത്തും.  പശുവിനെയും കോഴികളെയും പോറ്റിയും. ഞങ്ങൾ നാല് ആൺകുട്ടികളുടെ കാര്യം നോക്കിയും....

 പൈപ്പ് വെള്ളമോ ഗ്യാസോ വാഷിങ് മെഷീനോ ഒന്നും ഇല്ലാത്ത കാലമാണ്. പുലർച്ചെ എഴുനേറ്റ് നിസ്കരിച്ചു ചായ ഉണ്ടാക്കി പശുവിനെ കറന്ന് കോഴികളെ തുറന്നിട്ട് ഞങ്ങളെ മദ്രസയിലും സ്‌കൂളിലും പറഞ്ഞയച്ച് വീട് വൃത്തിയാക്കി പിന്നെ ഇക്കണ്ട പറമ്പിലെ പണിയൊക്കെയും നോക്കി ചോറും കറിയും വെച്ച് അലക്കി...

ഇതിലൊക്കെ എന്തെങ്കിലും മടുപ്പോ സങ്കടമോ പറയുന്നത് കേട്ടിട്ടില്ല. അസുഖം വന്നാൽ പോലും ഇതൊക്കെ എങ്ങനെയാണു മുടക്കമില്ലാതെ കൊണ്ട് പോയിരുന്നത് എന്ന്.....

മടുപ്പില്ലാതെ ജീവിക്കാനുള്ള ഊർജ്ജവും ഉത്സാഹവും ഒക്കെ ആയിരിക്കാം അന്ന് ഉമ്മാക്ക് ഇതൊക്കെയും. അടക്ക വിറ്റും കുരുമുളക് വിറ്റും കിട്ടുന്നത് ഉപ്പാന്റെ വരുമാനം വെച്ച് എത്ര നിസ്സാരമായിരിക്കും എന്നും അതിന് ഉമ്മ എത്രത്തോളം മെനക്കെടുന്നു എന്നതും ചിന്തിക്കുന്ന എനിക്ക് തിരുവാതിരക്കാലത്ത് കുരുമുളകിന് തിരിയിട്ടോ എന്നത് മുതൽ ഉമ്മ അനുഭവിക്കുന്ന ആകാംക്ഷയും താഴെ വീണുപോയ മണികൾ അടക്കം ഇരുന്നു പെറുക്കി ഉണക്കിയെടുക്കുമ്പോൾ അനുഭവിക്കുന്ന ആനന്ദവും മനസ്സിലാകില്ല. അടക്ക കുത്താൻ ഇരുന്നാൽ പുറം വേദന കൊണ്ട് ഉറങ്ങാൻ കഴിയാതെ പോകുന്ന രാത്രികളുടെ വില കിട്ടില്ലല്ലോ അടക്കക്ക് എന്ന എന്റെ യുക്തിക്കും അത് ഉൾക്കൊള്ളാനാവില്ല.

മുട്ടുവേദനയും കാലുവേദനയും കൊണ്ട് ഏറെയൊന്നും നടക്കാൻ പോലും കഴിയാത്ത അത്രയും തളരുന്നത് വരെ കൃഷിയും പശുവും ഒക്കെ കൊണ്ടുനടക്കാൻ  ഉമ്മ ഉത്സാഹിച്ചിരുന്നു.  ഞങ്ങളൊക്കെ കല്യാണം കഴിച്ചു കൊണ്ട് വന്നു പേരക്കുട്ടികൾ ആയി ഓരോരുത്തർക്കും വീടായി സ്വസ്ഥമായിട്ടും  ഉമ്മ ഇപ്പോഴും അടങ്ങി ഇരിക്കുന്നില്ല. ഡോക്ടർമാരുടെ ഒരു നൂറു നിർദേശങ്ങൾ ഉണ്ടെങ്കിലും ഉമ്മ എണീറ്റ് രാവിലെ മുതൽ എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുന്നു. പറമ്പിലെ പുതുതായുള്ള ഓരോ തെഴുപ്പുകളിലേക്കും കൗതുകത്തോടെ കണ്ണ് നീളുന്നു. പത്രം അരിച്ചു പെറുക്കി ലോകകാര്യങ്ങൾ അറിയുന്നു. അങ്ങാടിനിലവാരം നോക്കി തേങ്ങയുടെ വിലയിടിവിൽ ഉത്കണ്ഠപ്പപെടുന്നു.

ഖത്തറിൽ അനുജനോടൊപ്പം സ്ഥിരമായി താമസിക്കാൻ വിസയുണ്ടെങ്കിലും കുറച്ചു ദിവസം കഴിയുമ്പോഴേക്കും വീടോർമ്മകൾ ഉമ്മാനെ എടങ്ങേറാക്കുന്നു.
മുറ്റത്തെ ചെടി നനക്കാറുണ്ടോ, തേങ്ങ ഉണങ്ങി വീഴുന്നുണ്ടോ, പറിക്കാൻ ആളെ കിട്ടിയോ, അടച്ചിട്ട പുര തുറന്നു നോക്കാറുണ്ടോ  എന്നിങ്ങനെ ഒരുപാട് ആധികൾ കൊണ്ട് ഉമ്മ നാടിനെ ചേർത്ത് പിടിച്ചു കൊണ്ടിരിക്കും. കോർണീഷോ ബനാന ഐലന്റോ ഒന്നും തന്നെ പറമ്പിനു പിന്നിലെ കാവിലെ കാറ്റിന് പകരമാവുന്നുണ്ടാവില്ല. തെഴുത്തു പൊങ്ങി വളരുന്ന മുരിങ്ങമരവും  മൈലാഞ്ചിയും പിന്നെ  ആരുടേയും കണ്ണിൽ പെടാതെ നാണിച്ചൊളിച്ചു നിൽക്കുന്ന പുതുതായി നട്ട പനിനീർ ചെടിയുടെ മൊട്ടും.... അങ്ങനെ ഓരോ പ്രഭാതങ്ങളും തരുന്ന പുതുകാഴ്ചകളുടെ  ആനന്ദം. മക്കളായി കുടുംബമായി ജീവിച്ച മണ്ണും ചുറ്റുപാടും  വിട്ട് അകന്നു നിൽക്കുമ്പോൾ തോന്നുന്ന നഷ്ടബോധം മാത്രമല്ല ഉപ്പയുടെ ഓർമ്മകളും  പിടിച്ചു വലിക്കുന്നത് നാട്ടിലേക്കാണ്.

ആരോഗ്യമുള്ളൊരു ജീവിതകാലം മുഴുവൻ പ്രവർത്തന നിരതമായിരിക്കുക. ഞാൻ എന്റെ എന്ന ചിന്തയില്ലാതെ വീടിനും കുടുംബത്തിനുമായി ജീവിക്കുക അതൊരു ത്യാഗം എന്ന നിലയിൽ അല്ലാതെ ഏറ്റവും തൃപ്തമായി ആസ്വദിച്ച്  കൊണ്ടാവുക. അത് കൊണ്ട് തന്നെ ഇതൊന്നും ആരാലും അംഗീകരിക്കപ്പെട്ടില്ലെങ്കിലും  പരിഭവം തോന്നാത്ത ഒരുപാട് ഉമ്മമാരുടെ കൂട്ടത്തിൽ ഒരാളാണ് എന്റെ ഉമ്മയും.

നാമെപ്പോഴും ആദരിക്കുകയും കൊണ്ടാടുകയും ചെയ്യുന്നത് സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്തവരെയാണല്ലോ. അങ്ങനെ ആദരണീയരായ വനിതാ വ്യക്തിത്വങ്ങൾ നമ്മെ കടന്നു പോയവരും, ഇന്നും ജീവിച്ചിരിക്കുന്നവരും ആയി  എമ്പാടും ഉണ്ട്. തീർച്ചയായും അവരുടെ ജീവിതം സമൂഹത്തിനു മാതൃക തന്നെയാണ്. പക്ഷെ അതിലേറെ നമ്മെ സ്വാധീനിച്ച നമ്മുടെ ജീവിതത്തിലെ വിജയങ്ങൾക്ക് കാരണമായ,  വീടകങ്ങളിൽ ഒതുങ്ങിപ്പോയ പെൺജീവിതങ്ങളെ  കുറിച്ച് ആരാണ് പറയുക. മാതൃ സ്നേഹത്തിന്റെയും വത്സല്യത്തിന്റെയും കണ്ണീരുറയുന്ന അനുഭവ കഥകൾ പലരും എഴുതാറുണ്ടെങ്കിലും വ്യക്തി എന്ന നിലയിൽ അവർ എങ്ങനെയാണ് കുടുംബത്തിനായി അർപ്പിച്ചത് എന്ന്. എവിടെയും വെട്ടപ്പെടാതെയും അവകാശവാദങ്ങൾ ഉന്നയിക്കാതെയും  ആരും അറിയാതെ പോകുന്ന ഓരോ പെൺ ജീവിതങ്ങളും ഉറ്റവരെങ്കിലും  അടയാളപ്പെടുത്തി വെക്കേണ്ടതില്ലേ  എന്ന എന്നോട് തന്നെയുള്ള ചോദ്യത്തിന് ഉത്തരം തേടലാണ് ഈ എഴുത്ത്.

വാട്സ്ആപ്പിൽ പേരക്കുട്ടിയുടെ മക്കളുടെ കൊഞ്ചലും കളിയും കണ്ടും യൂട്യൂബിൽ വഅള് കേട്ടും പുതിയ കാലത്തെ  അറിവിന്റെയും ആശയ വിനിമയത്തിന്റെയും വഴികളെ ചേർത്തു പിടിക്കുന്നുണ്ട്  പണ്ട് ചൂടിപിരിക്കുമ്പോൾ കിതാബുകൾ വായിച്ചു വിശപ്പാറ്റിയ ആ പതിനാലുകാരി.

ഉമ്മാന്റെ കൂടെ കുറച്ചു നേരം ഇരിക്കുമ്പോൾ ഓർമ്മകളും പഴയ കഥകളുമൊക്കെ ഇങ്ങനെ ചോർത്തിയെടുക്കുന്നത് രസമാണെങ്കിലും  എനിക്കത്ര  പറ്റാത്ത ചില ചോദ്യങ്ങൾ ഉമ്മ ഇടയ്ക്കിടെ ചോദിച്ചു കളയും.
"ഇഞ്ഞെന്താടാ ഈ പറമ്പിങ്ങനെ തിരിഞ്ഞു നോക്കാതെ ഇട്ടത്..."
"കൊട്ടത്തേങ്ങക്ക്  വെല ഉള്ളേരം ഉരിപ്പിക്കാണ്ട് ഇഞ്ഞ് എന്തിന് വെച്ച് കുത്തിരിഞ്ഞതാ"
എന്നൊക്കെ ചില 'എടങ്ങേറു പിടിച്ച' ചോദ്യങ്ങൾ ഇടക്ക് ഉണ്ടാവുമ്പോൾ ഞാൻ മെല്ലെ തടിയെടുക്കുന്നു. 

'ബൗസു'ള്ള  പെണ്ണാണ് കുടുംബത്തിന്റെ 'ബർക്കത്ത്' എന്ന പഴമക്കാരുടെ വർത്തമാനത്തിന്റെ  പൊരുൾ എന്റെ ഉമ്മയെപ്പോലെ ഒരായിരം ഉമ്മമാർ ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തുന്നുണ്ട്.
(നജീബ് മൂടാടി)
_________________
 ലോക വനിതാദിനത്തിൽ 'സുപ്രഭാതം' ഓൺലൈൻ പ്രസിദ്ധീകരിച്ചത്.

http://suprabhaatham.com/womens-day-mother

No comments:

Post a Comment

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ