'..പുലയർക്കും പറയർക്കും എഴുതപ്പെട്ട ചരിത്രമില്ല. അവർ എപ്പോഴും ആശ്രിതചരിത്രം മാത്രം ഉള്ളവർ ആയിരുന്നു. നാട്ടുരാജാക്കന്മാരുടെയും ജന്മിമാരുടെയും അടിമകളും വേലക്കാരും മാത്രം. അവർ വയലിറമ്പുകളിൽ ജീവിച്ചു മരിച്ചുപോയവരായി ചരിത്രം പറഞ്ഞു'
-എരി
പ്രദീപൻ പാമ്പിരികുന്നിന്റെ അപ്രതീക്ഷിതമായ വിയോഗം മലയാളത്തിന് നഷ്ടപ്പെടുത്തിയത് ദളിത് പഠന-ഗവേഷണ രംഗത്തെ ഒരു പ്രതിഭയെ മാത്രമല്ലെന്ന് അദ്ദേഹത്തെ അടുത്തറിഞ്ഞ വിദ്യാർത്ഥികൾക്കും സുഹൃത്തുക്കൾക്കും അറിയാം. ആറുമാസം മുമ്പ് ഒരു അപകടത്തെ തുടർന്ന് അദ്ദേഹം മരിക്കുന്ന സമയത്തും പണിപ്പുരയിലായിരുന്ന 'എരി' എന്ന നോവലും വായനക്കാരനോട് പറയുന്നത് അതുതന്നെയാണ്.
ശ്രീനാരായണ ഗുരുവിനും മുമ്പ് കുറുമ്പ്രനാട്ടിലെ പറയാനാർപുരം എന്ന സങ്കല്പദേശത്തു ജീവിച്ച എരി എന്ന സാമൂഹ്യപരിഷ്കർത്താവിന്റെ ചരിത്രം തേടിപ്പോകുന്ന ഗവേഷകന്റെ കണ്ടെത്തലുകൾ ആയാണ് ഈ നോവലിന്റെ ആഖ്യാനം. തന്റെ തന്നെ വേരുകളുടെ, കൂട്ടക്കാരുടെ ഇന്നലെകളിലെ അടിമജീവിതമാണ് ഗവേഷകന് മുന്നിൽ തെളിഞ്ഞു വരുന്നത്. ജ്ഞാനം കൊണ്ട് നേടിയ ചിന്തയുടെയും കരുത്തിന്റെയും ബലത്തിൽ അവർക്ക് വിമോചനം സാധ്യമാക്കാനുള്ള എരിയുടെ ശ്രമങ്ങളാണ് എരിയെ ചരിത്ര പുരുഷനാക്കുന്നത്.
”കൂട്ടരേ, നമുക്കൊരു വലിയ പാരമ്പര്യമുണ്ട്. നാം ഈ കാടിന്റെയും മലയുടെയും വെള്ളത്തിന്റെയും മക്കളാണ്. നമുക്കു ദൈവം തരുന്നതാണ് കാറ്റും വെളിച്ചവും. നമുക്ക് ജ്ഞാനമില്ല എന്നതാണ് പ്രശ്‌നം. നാമത് നേടണം.”
അടിമജീവിതം വിധിയെന്ന് കൊണ്ടുനടക്കുന്ന ഒരു സമൂഹത്തിന് എരി വെളിച്ചമാവുന്നത് ഇങ്ങനെയാണ്. ഒരു കാലഘട്ടത്തെയും മനുഷ്യരെയും സൂക്ഷ്മമായി പകർത്തിയ ആഖ്യാനം എന്റെ കൂടി ദേശമായ കുറുമ്പ്രനാടിന്റെ വമൊഴിയുടെ സൗന്ദര്യവും പരിചിത ദേശങ്ങളും കുറേകൂടി മനോഹരമാക്കുന്നു.
”അടിയനാ”പറമ്പിന്റെ അതിര്‍ത്തിയില്‍ നിന്ന് എരി വിളിച്ചറിയിച്ചു.
”ആരാ?”
”പറയനാ…”
”എന്താ? കൊട്ടയും വട്ടിയുെമാന്നും വേണ്ടേ .”
”അതല്ല… അടിയെനാരു കാര്യം അറീക്കാനുണ്ട്. ഇവിടെത്ത മോള് … എന്റെ ‘അമ്മ മാതു …”
ഒരു നിമിഷം.
നിശ്ശബ്ദത ആ തൊടിമുഴുവന്‍ വ്യാപിച്ചു.
മാതു വീട് വിട്ട് പോയിട്ട് മുപ്പത് വര്‍ഷമായിരിക്കുന്നു. അവെളക്കുറിച്ച് എപ്പോഴും ഒാര്‍ക്കും. അവളുടെ അമ്മ മരിച്ചു. മാതുവിെന പിടിച്ചുകൊണ്ടുപോയ പറയനും മരിച്ചെന്ന് ആരോ പറഞ്ഞറിഞ്ഞു. മാതുവിനെ
ഒരിക്കൽപ്പോലും കണ്ടിട്ടില്ല . ഒാമനിച്ചുവളര്‍ത്തിയതാണ്.
രാമര്‍ പണിക്കര്‍ക്ക് ഉള്ളില്‍ ഒരു അരിപ്പറ മുഴങ്ങി. ഏകാകിയായ രാമര്‍ പണിക്കര്‍ തടുക്കില്‍നിന്നെഴുന്നേറ്റ് അതിരിലേക്ക് നടന്നു. അവിടെ ഒരു പിലാവിന്റെ വേരിൽപ്പിടിച്ച് ദൃഢഗാത്രനായ യുവാവ് നില്‍ക്കുന്നു. കണ്ണുകളില്‍ കണ്ണീര്‍ തുളുമ്പിനില്‍ക്കുന്നു.
‘മോനെ ” എന്ന് വിളിക്കാന്‍ രാമര്‍പണിക്കര്‍ ആഗ്രഹിച്ചു. പേക്ഷ, പറയനായ അവനെങ്ങനെ തന്റെ കൊച്ചു മകനാവും എന്നയാള്‍ ദുഃഖിച്ചു.
ചരിത്രം പറയാൻ നോവൽ എന്ന സാധ്യത കൃത്യമായി ഉപയോഗിച്ചു വിജയിപ്പിക്കാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്. പാതി വഴിയിൽ നിലച്ചുപോയ ഈ നോവൽ, പ്രദീപൻ പാമ്പിരികുന്നിനെ കുറിച്ചും അദ്ദേഹത്തിന്റെ ഗവേഷണങ്ങളെ കുറിച്ചും കൂടുതൽ ചർച്ച ചെയ്യാൻ വഴി തെളിയിക്കട്ടെ.
________________
എരി
പ്രദീപൻ പാമ്പിരികുന്ന്
പ്രസാ : DC ബുക്സ്
₹ : 125.00
No comments:
Post a Comment
പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ